സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും.. 8000 ബസുകള്‍ ഓടില്ലേ? അറിയേണ്ടതെല്ലാം?








സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് ബസുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് അറിയാന്‍ കഴിയും. സ്വകാര്യ ബസ് ഉടമകളെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം ഉണ്ടെങ്കില്‍ സംസ്ഥാനത്ത് 8000 സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങില്ല. ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാറുമായി ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ബസുടമകള്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്.







ഗതാഗത മന്ത്രി കഴിഞ്ഞ ദിവസവും ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങള്‍ ശക്തമാക്കി സംയുക്ത സമരസമിതി സമരവുമായി മുന്നോട്ടു പോകുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, ഏറെ നാളായി സര്‍വീസ് നടത്തുന്ന, 140 കിലോമീറ്ററില്‍ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക,







തൊഴിലാളികള്‍ക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, ഇ-ചെലാന്‍ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ ഏഴിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.








തുടര്‍ന്നും ബസുടമകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു
പോകുന്നത്. അതേസമയം, സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പിന്നോട്ടു പോയിരുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം എന്ന് ഗതാഗത മന്തി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണിത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ സംഘടനാ നേതാക്കളുമായി സംസാരിച്ചു സമവായമുണ്ടാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.




ഈ സാഹചര്യത്തില്‍ സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. അതേസമയം മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ സാധാരണക്കാര്‍ വലിയ യാത്രാ ദുരിതം നേരിടേണ്ടി വരും. കൊച്ചിയില്‍ അടക്കം വിദൂര മേഖലകളിലേക്കു പോകാന്‍ സ്വകാര്യ ബസുകളെയാണ് ജനം കൂടുതല്‍ ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളുടെ പണിമുടക്കിനെ നേരിടാന്‍ മുന്നൊരുക്കങ്ങളൊന്നും കെഎസ്ആര്‍ടിസി നടത്തിയതായി ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.